Search This Blog

Sunday, August 24, 2014

പണമില്ലാത്തവർ മദ്യപിക്കേണ്ട. (മദ്യനയത്തിലേ സാമ്പത്തിക ശാസ്ത്രം)

 

കേരളത്തിൽ ദാരിദ്ര്യത്തിൽ കഴിയുന്നവർ എന്തിനാണ്‌ മദ്യപിക്കുന്നത്. കാശില്ലാത്തവൻ മദ്യം കഴിക്കേണ്ട. പഞ്ചനക്ഷത്ര ഹോട്ടലിൽ കയറാൻ സാമ്പത്തിക നിലവാരവും ദദ്രതയും ഉള്ളവർ മാത്രം ഭാവികാലത്ത് മദ്യപിച്ചാൽ മതിയെന്ന വിധമുള്ള സർക്കാരിന്റെ മദ്യ നയം സ്വാഗതാർഹമാണ്‌. ദരിദ്രരും, നിത്യജീവിത ചിലവിനു കഴിവില്ലാത്ത ആളുകളും എന്തിനു മദ്യം വാങ്ങുന്നു. സ്വന്തം കുടുംബ ചിലവും, മക്കൾക്ക് ആഹാരവും വിദ്യാഭാസ ചിലവും ചികിൽസയും ഒക്കെ നടത്താൻ ശേഷിയില്ലാത്തവർക്ക് മദ്യ നിരോധനം മാത്രം ഏർപ്പെടുത്തിയാൽ പോരാ. ഇത്തരക്കാർ മദ്യപിച്ചാൽ അവരെ ശിക്ഷിക്കാൻ നിയമം കൂടി കൊണ്ടുവരണം. കുട്ടികൾക്ക് അഹാരവും, കുടുംബത്തിനു താങ്ങും, മരുന്നും, സാമ്പത്തിക സുരക്ഷിതത്വവും നല്കാൻ കഴിയാത്ത ഗ്രഹനാഥൻ തനിക്ക് ലഭിക്കുന്ന പണംകൊണ്ട് ലഹരിയുടെ ലോകത്ത് ജീവിക്കുന്നത് തെറ്റാണ്‌. കുടുംബം പോകട്ടെ സ്വന്തം കാര്യത്തിനു പോലും തെണ്ടി ജീവിക്കുന്നവർ, സ്വന്തം രോഗത്തിനു ചികിൽസിക്കാൻ പണമില്ലാത്തവർ ഒക്കെ മദ്യം വാങ്ങി പണം കളയുന്നു. സാമ്പത്തിക ദാരിദ്ര്യത്തിൽ കഴിയുന്ന വ്യക്തിക്ക് മദ്യപാനം ഒഴിവാക്കുന്നതിലൂടെ നല്ല ഭക്ഷണം കഴിക്കാൻ എങ്കിലും സാധിക്കും എന്ന് ഉറപ്പാണ്‌.

എന്താണ്‌ ഇപ്പോൾ നമ്മുടെ നാട്ടിലേ സ്ഥിതി. ദാരിദ്ര്യം അനുഭവിക്കുന്നവരും, ബി.പി.എൽ കുടുംബങ്ങളും ലക്ഷോപലക്ഷം. ഇവർക്ക് ഭക്ഷണവും ചികിൽസയും , മക്കൾക്ക് വിദ്യാഭ്യാസവും ഒക്കെ നല്കുന്നത് സർക്കാർ. സർക്കാരിന്‌ ഈ പണം എവിടെനിന്നാണ്‌ ലഭിക്കുന്നത്. നികുതി വരുമാനത്തിലൂടെ. ഏറ്റവും അധികം നികുതി നല്കുന്നതും പിരിച്ചെടുക്കുന്നതും (കൊടുക്കാതിരിക്കുന്നതും) കേരളത്തിലേ സാമ്പത്തികമായി മുന്നിൽ നില്ക്കുന്ന ആളുകളാണ്‌. പണക്കാരായ ജനങ്ങൾ കൂടുതൽ പർച്ചേസ് നടത്തുമ്പോഴും, ബിസിനസ് നടത്തുപോഴും, വലിയ വീടുകൾ നിർമ്മിക്കുപോഴും ഒക്കെ സർക്കാരിനു ധനം ലഭിക്കുന്നു. സമൂഹത്തിൽ നികുതി നല്കാൻ ശേഷിയും കഴിവുമുള്ള ജനങ്ങളിൽനിന്നാണ്‌ സർക്കാരിന്റെ ഖജനാവിലേക്ക് പണം ഒഴുകുന്നത്. അവിടെ ദരിദ്രർക്കും, തൊഴിലാളികൾക്കും, ബി.പി.എൽ വിഭാഗകാർക്കും കാര്യമായ പങ്കൊന്നും ഇല്ല. ഇങ്ങിനെ എത്തുന്ന പണത്തിന്റെ ഉപഭോക്താക്കളാണീ വിഭാഗക്കാർ.

എന്റെ ഭക്ഷണവും, ചികിലസയും, കടങ്ങളും, വീടുനിർമാണവും, മക്കളുടെ പഠനവും...എല്ലാം സർക്കാരും നാട്ടിലേ നികുതി ദായകരും ഏറ്റെടുത്തോളൂ എന്നു പറയുകയും എന്റെ വരുമാനം ഞാൻ മദ്യത്തിനായി ചിലവഴിക്കും എന്നു പറയുന്നത് എന്ത് ന്യായമാണ്‌. എന്റെ അടുത്ത സുഹൃത്തായ ഒരു വീടുനിർമ്മാണ കരാറുകാരൻ ഒരിക്കൽ എന്നോട് കണക്കുകൂട്ടി കാണിച്ച കാര്യം ഞാൻ ഇപ്പോൾ ഒർക്കുന്നു. അന്ന് 500രൂപയോളം ദിവസകൂലി വാങ്ങിയിരുന്ന ഒരു മേസ്തിരി പണിക്കാരൻ അവന്റെ 60വയസുവരെയുള്ള ജീവിതത്തിൽ 2.1കോടി രൂപ ബീവറേജസ് ഷോപ്പിലോ ബാറിലോ കൊടുക്കുന്നുവെന്നാണ്‌ കണക്കുകൾ. അതിന്റെ മൂല്യവർദ്ധിത വരുമാനവും പലിശയും കൂടി കൂട്ടിയാൽ 4.67കോടിയോളം രൂപ 20വയസുമുതൽ ജോലിചെയ്യുന്ന 500രൂപ വരുമാനമു ഒരു സ്ഥിരം മദ്യപാനി മദ്യത്തിനായി ചിലവിടുന്നു. ഇത്തരം തൊഴിലാളിയുടെ കുടുംബം എങ്ങിനെ നന്നാകും. സർക്കാരിന്റെ ഔദാര്യത്തിൽനിന്നും ഈ കുടുംബം എങ്ങിനെ രക്ഷപെടും?. എന്റെ സുഹൃത്ത് കൂട്ടിയ കണക്ക് ഞെട്ടിപ്പിക്കുന്നതു തന്നെ.


ഇത്തരത്തിൽ സാമ്പത്തികമായി സുരക്ഷിതത്വമുള്ള ജനങ്ങളിൽനിന്നും കൂടുതലായി പിരിച്ചെടുക്കുന്ന നികുതി പണം ഉപയോഗിച്ചാണ്‌ സർക്കാർ നമ്മുടെ നാട്ടിൽ റേഷൻ കടകൾ വഴി വിലകുറച്ച് സാധനം നല്കുന്നതും, ഒരു രൂപയ്ക്ക് അരി നല്കുന്നതും, സപ്ലൈകോ മുതലായ ന്യായ വിലഷോപ്പുകൾ പ്രവർത്തിപ്പിക്കുന്നതും. കാരണം മാർകറ്റിലേ യഥാർഥവിലയ്ക്ക് ജീവിത ചിലവുകൾ നടത്താൻ ശേഷിയില്ലാത്ത ജനങ്ങൾക്ക് സർക്കാർ സഹായം നല്കുന്നു. സർക്കാരിന്റെ ഒരു രൂപ അരിയും റേഷനും വാങ്ങി ഭക്ഷണം കഴിക്കുന്ന ഒരാൾ തനിക്ക് ലഭിക്കുന്ന പണിക്കൂലിയും വേതനവും മദ്യക്കടയിൽ കൊടുക്കുന്നത് എന്ത് വിരോധാഭാസമാണ്‌?. സർക്കാർ ആശുപത്രിയിൽ ജനങ്ങൾ ചികിസ തേടിചെലുന്നതിന്റെ മുഖ്യ കാരണം സ്വകാര്യ ആശുപത്രിയിലേ ചികിൽസയ്ക്ക് പണം ഇല്ലാത്തതിനാലാണ്‌. സർക്കാർ ചിലവിൽ ചികിൽസ നടത്തുന്ന ജനങ്ങൾ സ്വന്തം പോകറ്റിലേ പണം മദ്യം വാങ്ങാൻ ദിനം പ്രതി ചിലവഴിക്കുന്നത് വല്ലാത്ത പൊരുത്തക്കേടാണ്‌. മികച്ച സ്കൂളുകളിൽ കുട്ടികളേ പഠിപ്പിക്കാൻ എല്ലാ മാതാ പിതാക്കൾക്കും ആഗ്രഹമുണ്ടാകും. മറയില്ലാതെ പറഞ്ഞാൽ സർക്കാർ സ്കൂളുകൾ തേടിവരുന്നവർ സ്വകാര്യ സ്കൂളുകളിലേ ചിലവുകൾ താങ്ങാൻ ശേഷിയിലാത്തവരാണ്‌. മാത്രമല്ല സർക്കാർ സ്കൂളുകളിലേ ഉച്ച ഭക്ഷണം, സൗജന്യ യൂണീഫോം, സ്റ്റൈഫന്റുകൾ, അർഹരായവർക്ക് സൗജന്യ പഠന ഉപകരണ വിതരണം എന്നിവയും സാമ്പത്തികമായി പിന്നോക്ക്കം നില്ക്കുന്നവർക്ക് താങ്ങാണ്‌. ഈ വിധത്തിൽ  മക്കൾക്ക് സർക്കാർ സ്കൂളുകളിലേ സൗജന്യം വാങ്ങുന്ന അത്തരക്കാർ ദരിദ്രരും, പിന്നോക്കം നില്ക്കുന്നതിനാലുമാണ്‌. ഇവരുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾക്ക് ലഭിക്കുന്ന വരുമാനം മദ്യത്തിനായി ചിലവഴിക്കുന്നത് വല്ലാത്ത ക്രൂരതയാണ്‌. സാമ്പത്തികമായി പിന്നോക്ക്ക്കം നില്ക്കുന്നവർക്ക് സർക്കാർ ഭവന സഹായം ചെയ്യുന്നു. എന്നാൽ ജീവിതത്തിൽ ലഭിച്ച വരുമാനവും, സമ്പത്തും മദ്യത്തിനായി ചിലവഴിച്ച് മുടിഞ്ഞ ഒരു കുടുമ്പത്തിനു ഇത്തരം സഹായങ്ങൾ വാങ്ങിച്ചെടുക്കാൻ യോഗ്യതയുണ്ടോ?. ഭൂമിയിൽ കൃഷി ചെയ്യാനും പരിപാലിക്കാനും നിർദനരും, കുറഞ്ഞ ഭൂമിയുമുള്ള കർഷകർക്കും കൃഷിഭവൻ വഴി നല്കുന്ന സഹായം കോടാനുകോടി രൂപയുടേതാണ്‌. ഈ കർഷകൻ ഈ സഹായമെല്ലാം വാങ്ങുകയും തനിക്ക് സ്വന്തമായി കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരുഭാഗവും മദ്യത്തിനായി മാറ്റിവയ്ക്കുകയും ചെയ്യുന്നത് നീതിയാണോ?. ഈ വിധത്തിലുള്ള് കർഷകർ ജീവിതകാലത്ത് സ്വന്തം കാലിൽ നില്ക്കാൻ ആകുമോ, രക്ഷപെടുമോ?. കൃഷിക്ക് പലിശരഹിത വായ്പകൾ നല്കുന്നു, കടങ്ങൾ എഴുതി തള്ളുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് ഇതൊന്നും ബാങ്കുകൾ കർഷകനു ചെയ്യുന്ന സൗജന്യമല്ല എന്നതാണ്‌. കർഷകന്‌ ബാങ്കുകൾ നല്കുന്ന ഈ ഇളവുകൾ മുഴുവൻ ചില്ലി കാശുപോലും ഇല്ലാതെ സർക്കാരിന്റെ കീശയിൽ നിന്നും എണ്ണികൊടുക്കും. ഇത്തരം സൗജന്യം വാങ്ങുന്ന കർഷകർ സ്വന്തം വരുമാനം മദ്യത്തിനു ചിലവാക്കുന്നത് ന്യായീകരിക്കാനാകില്ല. മക്കളുടെ വിദ്യാഭ്യാസത്തിനു പലിശരഹിതവും, പലീശയോടെയുമുള്ള ലോണുകൾ വാങ്ങുന്ന ആളുകൾ കടക്കെണിയിൽ മുങ്ങി നില്ക്കുന്നവരാണ്‌. ഇവരുടെ വരുമാനം മദ്യത്തിനായി വീതിക്കുന്നത് തെറ്റാണ്‌.

സ്വന്തം കാലിൽ നില്കാൻ ശേഷിയില്ലാത്തവർ മദ്യപിക്കാൻ വരുമാനം ചിലവഴിക്കരുത്. ബി.പി.എൽ ലിസ്റ്റിൽ ഉള്ളവരും സമൂഹത്തിലേ ദരിദ്രരും സ്വയം പര്യാപ്തത നേടിയാലേ വികസനം യാതാർഥ്യമാകൂ. ബി.പി.എല്കാർ എന്നും അതേ നിലവാരത്തിലും, ദരിദ്രർ എന്നും അതേ പോലെയും തുടർന്നാൽ അത് വളരുന്ന സമൂഹത്തിനു ഭീഷണിയാണ്‌. അവരും ശേഷിയുള്ള ജനവിഭാഗത്തിനൊപ്പം എത്തണം. എന്നും സർക്കാരിന്റേയും നികുതി ദായകരുടേയും ഔദാര്യത്തിൽ ജീവിക്കുന്നവരും, സർക്കാരിനും സമൂഹത്തിനും ഭാരവും ആകാൻ പാടില്ല.

ഒരു വശത്ത് കഴിവുള്ള ജനങ്ങളുടേ നികുതി പ്പണത്തിലേ വരുമാനത്തിലൂടെ അരിയും ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും, കൃഷിയും, വീടും ഒക്കെ കുറെ ആളുകൾ സാധിച്ചെടുക്കുകയും അവരുടെ സ്വന്തം വരുമാനം അവരുടെ അഭിവൃദ്ധിക്ക് ഉപയോഗിക്കാതെ നശിപ്പിക്കുകയും ചെയ്യുന്നത് വലിയ പാപമാണ്‌. സമൂഹത്തിനോടും, നാടിന്റെ വളർച്ചയോടും, വികസനത്തിനോടും അവർ തെറ്റു ചെയ്യുകയാണ്‌. സ്വന്തം വരുമാനം മദ്യത്തിനും മയക്കുമരുന്നിനും നശിപ്പിക്കുന്ന ദരിദ്രരും, ബി.പി.എൽ വിഭാഗത്തിലുള്ളവരും വാങ്ങുന്ന സൗജന്യങ്ങളും സർക്കാർ സഹായങ്ങളും സമൂഹത്തിനു ഭാരമാണ്‌. ഇവർ യഥാർഥ വരുമാനം ഉപയോഗിച്ച് സ്വന്തം കാലിൽ ഉപജീവനം നടത്തിയിരുന്നെങ്കിൽ കൂടുതൽ അർഹരായ ദരിദ്രർക്കും, അത്യാവശ്യക്കാർക്കും കൂടുതൽ മെച്ചപ്പെട്ടതും മികച്ചതുമായ സൗകര്യം നല്കാൻ സർക്കാരിനു കഴിയും. സർക്കാരിനേ മാത്രം ആശ്രയിച്ച് അരി വാങ്ങുകയും, മറ്റ് നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കന്നവരുമായ ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നതാണ്‌ നല്ലത്. അങ്ങിനെ വന്നാൽ യഥാർഥ അർഹരായവർക്ക് നല്ല സഹായവും, കൂടുതൽ കൈതാങ്ങും നല്കാൻ സാധിക്കും.

മദ്യമെന്ന മഹാ വിപത്തിൽനിന്നും തൊഴിലാളികളുടെയും ദരിദ്രരുടേയും, ബി.പി.എൽ കാരുടേയും വീടുകളെ രക്ഷിക്കാൻ അവിടുത്തേ കുടുംബിനിമാർക്ക് നൂറു വർഷം ശ്രമിച്ചാലും കഴിയില്ല. അതിന്റെ ലഭ്യത 100% ഇല്ലാതാക്കുക മാത്രമായിരിക്കും പോംവഴി. ആ നിലയ്ക്ക് നിലവിലേ സർക്കാർ തീരുമാനം നല്ലതാണ്‌. 3, 4സ്റ്റാർ പദവികളും സൗകര്യവുമുള്ള ഹോട്ടലുകൾക്ക് ബാറുകൾ അനുവദിക്കാവുന്നതാണ്‌. എന്നാൽ  കേരളത്തിൽ മദ്യം തുടച്ചുനീക്കാൻ 10വർഷം എടുക്കും, ആ 10വർത്തിനുള്ളിൽ 3,4സ്റ്റാറുകളിൽ മദ്യം വിളമ്പാം എന്ന ഒരു തീരുമാനം സർക്കാരിനു എടുക്കാവുന്നതേയുള്ളു. സർകാരിന്റെ സബ്സിഡി വാങ്ങിക്കുകയും, നികുതിദായകരുടേയും, ആദായ നികുതി നല്കുന്നവരുടേയും പണത്തിന്റെ പങ്കുപറ്റി ജീവിക്കുന്നവരെയും മദ്യം വാങ്ങുന്നതിൽ നിന്നും വിലക്കി നിയമം കൊണ്ടുവരണം. ആദായ നികുതി നല്കുന്നവർക്ക് മാത്രം മദ്യം വാങ്ങാനും കുടിക്കാനും പെർമിറ്റു നല്കണം. ആദായ നികുതി നല്കാത്തവർ മദ്യം ഉപയോഗിച്ചാൽ പോലും കുറ്റകരമാക്കി നിയമ കൊണ്ടുവരണം. ദരിദ്രർക്ക് മദ്യം ഉപയോഗിക്കേണ്ടന്ന് പറയുന്നത് അസമത്വവും അനീതിയും അല്ലേ എന്ന് ചോദിക്കാം. എന്നാൽ സാമ്പത്തികമായ അനീതിയും അസമത്വവും ഉൾപ്പെടതാണ്‌ സമൂഹം. ഒരാൾക്ക് ഒരിക്കലും മറ്റൊരാളേ പോലെ ജീവ്ക്കാൻ ആകില്ല.  ഭക്ഷണത്തിലേയും സുഖലോലുപതയിലേയും ആഢംബരത്തിലേയും അസമത്വം എല്ലാ സമൂഹത്തിലും, കമ്യൂണിസ്റ്റ് ചൈനയിൽ പോലും നിലനില്ക്കുന്നു എന്നതാണ്‌ സത്യം. സ്വർണ്ണം അണിഞ്ഞ് വിവാഹം നടത്തുന്നത് എല്ലാവർക്കും ഒരു പോലെ പറ്റില്ല. ചിലർ ഡയമണ്ടും, പ്ലാറ്റിനവും അണിയും. നമ്മുടെ നാട്ടിൽ ബി.പി.എൽ കാരായ ആളുകൾ അതുപോലെ മകളെ വിവാഹം ചെയ്തയക്കണം എന്നു വാശിപിടിച്ചിട്ട് കാര്യമുണ്ടോ?.. അരും വാശിപിടിക്കാറുപോലുമില്ല. പലരും പല വിധത്തിലു വാഹനം ഉപയോഗിക്കും. ചിലർ വിമാനവും ഹെലികോപ്റ്ററും വരെ ഉപയോഗിക്കുന്നു. സൈക്കിൾ സ്വന്തമായി ഉള്ള ഒരാൾ വിമാനം സ്വന്തമായി യാത്രയ്ക്ക് വേണമെന്ന് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ?. കുടിലിൽ കിടക്കുന്നയാൾ അടുത്ത് കൊട്ടാരം നിർമ്മിക്കുന്ന അയല്ക്കാരനേപോലെ വീടുവയ്ക്കാറുണ്ടോ?.. ഭക്ഷണ പാനിയത്തിലേക്ക് വന്നാൽ ധനമുവർ ഉപയോഗിക്കുന്ന ഭക്ഷണവും പാനിയവും സാധാരണക്കാർ ഉപയോഗിക്കാറില്ല. ഒരു ലക്ഷത്തിലധിക രൂപയു മദ്യവും ഉച്ചയൂണൂം അത്താഴവും ഇന്നു ലോകത്തിലുണ്ട്. അതെല്ലാം എനിക്കും വേണമെന്ന് നമ്മുടെ നാട്ടിലേ ദരിദ്രർ പറയാറില്ല. പണക്കാർ കഴിക്കുന്ന മീനുകളും, പച്ചക്കറികളും പണമില്ലാത്തവർക്ക് സ്വപ്നം കാണാൻ ആകില്ല. വസ്ത്രവും അതുപോലെ. അതുപോലെ തന്നെ ആകണം മദ്യം. മദ്യം സമൂഹത്തിലേ അർഹതയില്ലാത്തവർക്ക് ഒരുതരത്തിലും ലഭ്യമാക്കരുത്. ദരിദ്രരുടേയും ബി.പി.എല്കാരായ ആളുകളുടേയും വിലക്കപ്പെട്ട പാനിയമാക്കി അതിനേ മാറ്റണം. ബി.പി.എൽ കാരും, ദരിദ്രരും അതിലേക്ക് വളരണം, സ്വന്തം കാലിൽ നിന്നും മദ്യത്തേ കൈയ്യെത്തിപ്പിടിക്കണം. സർക്കാരിന്റേയും, നികുതിദായകരായ ആളുകളൂടേയും ഷൂവിൽ കയറി നിന്ന് മദ്യം വാങ്ങിക്കുടിക്കുന്നതിൽ നിന്നും അത്തരാരെ നിർദ്ദാഷിണ്യം വിലക്കണം. മദ്യം പണക്കാരുടേയും, സ്വന്തം കാലിൽ നില്ക്കാൻ കഴിയുന്നവരുടേയും മാത്രം പാനിയമാക്കണം. 

കുറിപ്പ്: മദ്യം കുടുംബവരുമാനത്തിൽ വരുത്തുന്ന വിനാശവും സാമ്പത്തിക പ്രത്യാഘാതവും മാത്രമാണിവിടെ വിലയിരുത്തിയത്.
nmvins@gmail.com



 

No comments:

Post a Comment