Search This Blog

Wednesday, April 8, 2015



കല്ലെറിയേണ്ടത് സിദ്ദിക്കിനേയോ, മുസ്ലീം വ്യക്തി നിയമത്തേയോ?..


44

വിൻസ് മാത്യു
ടി.സിദ്ദിക്കിനെ കല്ലെറിഞ്ഞവർ എന്തുകൊണ്ട് ഇന്ത്യയിലെ മുസ്ലീം പുരുഷന്മാർക്ക് ഇഷ്ടമുള്ളപ്പോൾ ഭാര്യയെ ഉപേക്ഷിക്കാന്‍ അനുവദിക്കുന്ന മുസ്ലീം വ്യക്തിഗത നിയമത്തേകൂടി കല്ലെറിഞ്ഞില്ല? ഇനിയും ആയിരം സിദ്ദിക്കുമാരെ സൃഷ്ടിക്കാൻ ഊക്കുള്ള നിയമം നമ്മുടെ ഭരണഘടന മുസ്ലീം മതത്തിലെ പുരുഷന്മാർക്ക് അനുവദിച്ചു നൽകിയിരിക്കുന്നത് എന്തേ ആരും കണ്ടില്ലെന്ന് നടിക്കുന്നു?അപരിഷ്കൃതമായ ഇത്തരം ത്വലാഖുകള്‍ എഴുതിവെച്ച് അതനെല്ലാ അച്ചാരവും മുസ്ലീം പുരുഷന്മാർക്ക് നല്കുന്ന നിയമത്തെ തൊടാതെ ടി.സിദ്ദിക്കിനേ മാത്രം കല്ലെറിഞ്ഞാൽ അതൊരു വെറും സിദ്ദിക്ക് വിരോധം മാത്രമാകും. സിദ്ദിക്ക് ചെയ്തത് തെറ്റാണെന്നു പറയാൻ തെരുവ് നാടകം കെട്ടിയാടുന്നവർ എന്തുകൊണ്ട് സിദ്ദിക്കിനേ ഇത്തരം പേക്കൂത്തുകൾ കാട്ടാൻ അനുവദിക്കുന്ന, മുസ്ലീം പുരുഷന്മാർക്ക് (മുസ്ലീം സ്ത്രീകൾക്കുപോലുമില്ലാത്ത) മാത്രം കനിഞ്ഞരുളിയ ഇന്ത്യയിലെ നിയമത്തെ ചോദ്യം ചെയ്യാൻ ചങ്കുറപ്പ് കാട്ടുന്നില്ല?.
എല്ലാവരും കതിരിലുള്ള ചികിത്സ അവസാനിപ്പിച്ച് രോഗത്തിന്റെ അടിവേരിലേക്ക് പോയി ചികിത്സ നടത്തണം. ഒരു ഭാര്യയെ ത്വലാഖ് ചൊല്ലി ഉടൻ മറ്റൊരു ഭാര്യയെ കെട്ടുക?.. സ്നേഹം കൂടുതൽ കാണിക്കുകയും കൊടുക്കുകയും ചെയ്ത ഒരു സ്ത്രീയേ കെട്ടാൻ സ്വന്തം ഭാര്യയെ ഉപേഷിക്കുക. അല്ലെങ്കിൽ ക്യാൻസർ ബാധിച്ച ഭാര്യയെ പുഴുകയറിയ ആപ്പിൾ വലിച്ചെറിയുന്ന ലാഘവത്തോടെ എറിഞ്ഞുകളയുക, നല്ല മറ്റൊരാപ്പിള്‍ തിന്നാൻ എടുക്കുക. പുറമേനിന്നും ടി.സിദ്ദിക്കിന്റെ പ്രവര്‍ത്തിയെ കാണുന്നവർക്ക് തോന്നിപ്പോകുന്നതാണിതൊക്കെ.
t-siddique-news
ഒരു പരിഷ്കൃത സമൂഹത്തിൽ ജീവിക്കുമ്പോൾ നമ്മുടെ മനസിനും, ചിന്തകൾക്കും അസ്വസ്തതയുണ്ടാക്കുന്ന പ്രവര്ത്തിയാണ് ടി.സിദ്ദിക്കിന്റേത് എന്നതിൽ സംശയമില്ല. അദ്ദേഹത്തെപ്പോലൊരു പൊതു പ്രവർത്തകൻ സമൂഹത്തിനു മുമ്പില്‍ ഇത് സംബന്ധിച്ച് നല്കിയ വെളിപ്പെടുത്തലുകൾ ജനങ്ങൾ ധാർമ്മികമായി സ്വീകരിച്ചിട്ടില്ലെന്നതിന്റെ തെളിവായിരുന്നു പലകോണുകളിൽനിന്നും ഉയർന്ന വിമർശനം.
ഭാര്യ ക്യാൻസർ രോഗിയാണെന്നും കാസർകോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ഇക്കാര്യം സഹതാപത്തിനായി സിദ്ദിക്ക് പറഞ്ഞിരുന്നതും ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രവർത്തിയിലെ അധാര്‍മ്മികത ചോദ്യം ചെയ്യുന്നു. എന്നിരുന്നാലും അദ്ദേഹത്തിനെ എതിർക്കുന്നതിനേക്കാളുപരി അദ്ദേഹത്തിനു അതിനു പശ്ചാത്തലം ഒരുക്കുന്ന വ്യവസ്ഥിതിയെ ആദ്യം വെറുക്കണം. ഈ നിയമം ഇന്ത്യ മുഴുവൻ ഉള്ള പുരുഷന്മാർക്ക് ബാധകമാക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ രാജ്യത്തെ സ്ത്രീകളുടെ സ്ഥിതി.
t-siddique1
ഇതെനെന്തിനു പൊതു സമൂഹം ചർച്ചചെയ്യണം എന്ന് ചോദിക്കാം. ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ കാര്യമല്ലേ എന്നും ചോദിക്കാം. എന്നാൽ ഇതിലെല്ലാം ചില അനാചാരങ്ങളും, പരിഷ്കൃത സമൂഹത്തിനെതിരായ കാട്ടാളത്തരവും ഉണ്ടെന്ന് ഉറപ്പായതിനാൽ ചോദിക്കുകയും വിമർശിക്കുകയും ചെയ്യേണ്ടതാണ്.ടി.സിദ്ദിക്ക് ഒരു ഇന്ത്യൻ പൗരൻ ആയതിനാൽ അല്ല ഇതൊക്കെ ചെയ്തത്. അദ്ദേഹം മുസ്ലീം മതക്കാരൻ ആയതിനാൽ മാത്രമാണ്. വിവാഹം കഴിച്ചിട്ട് പുരുഷന്‍ സ്ത്രീകളെ ഏകപക്ഷീയമായി വലിച്ചെറിയാവുന്ന അപരിഷ്കൃത നിയമം മുസ്ലീങ്ങൾക്ക് മാത്രമായി ഇന്ത്യയിൽ അനുവദിച്ചുകൊടുക്കുന്നത് എന്തിനാണ് ?.നമ്മൾ മതേതര രാജ്യമാണ്. എപ്പോഴും നാലുനേരവും അതിൽ ഊറ്റം കൊള്ളുകയും അതിന്റെ സത്തയും ആനുകൂല്യവും ഊറ്റി കുടിക്കുകയും ചെയ്യും. എന്നാൽ ഭാര്യയെ അവളുടെ ഭാഗം പോലും കേൾക്കാൻ അനുവദിക്കാതെ കൊല്ലാൻ വിധിക്കുന്നവർക്ക് പോലും നല്കുന്ന സ്വാതന്ത്ര്യം നല്കാതെ വലിച്ചെറിയുന്ന കാര്യം വരുമ്പോൾ മതേതരത്വവും വേണ്ട, നാനാത്വത്തിൽ ഏകത്വവും വേണ്ട. അപ്പോൾ മതേതരത്വമല്ല മുസ്ലീം പെഴ്സണൽ ലോയും, ത്വലാഖും ഒക്കെയാണ് വേണ്ടത്. ഇതിന്റെ ലോജിക്ക് മനസിലാകുന്നില്ല. ഇന്ത്യയിൽ ഇന്നുവരെ ഏകീകൃതമായ ഒരു പൊതു കുടുംബ നിയമം കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഹിന്ദുക്കൾക്കും, മുസ്ലീമിനും, ക്രിസ്ത്യാനിക്കുമായി പ്രത്യേകം നിയമങ്ങൾ ഇവിടെ നിലനില്ക്കുന്നു.
ടി.സിദ്ദിക്ക് ഭാര്യയെ ത്വലാഖ് ചൊല്ലി രണ്ടാം വിവാഹം നടത്തിയതിനു അദ്ദേഹത്തെ മാത്രമായി എന്തിനു കല്ലെറിയണം?.. .നിയമ വിരുദ്ധമായി അദ്ദേഹം എന്തെങ്കിലും പ്രവർത്തിച്ചതായി ആരും ചൂണ്ടികാട്ടിയിട്ടില്ല. ടി.സിദ്ദിക്ക് അദ്ദേഹത്തിനു മുസ്ലീം വ്യക്തിനിയമം പ്രകാരം അനുവദിച്ചിരിക്കുന്ന കാര്യങ്ങൾ മുറപോലെ ചെയ്യുകയായിരിന്നു. അതിനു അദ്ദേഹത്തിനെയല്ല പൊതു സമൂഹം ശപിക്കേണ്ടത്. അതിലേക്ക് അനുവാദം കൊടുക്കുന്ന മുസ്ലീങ്ങൾക്കായി മാത്രം ഉള്ള നിയമത്തെയാണ് കല്ലെറിയേണ്ടത്. സീദ്ദിക്കായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തെ മുസ്ലീമെന്ന രീതിയിൽ ഭരിക്കുന്ന വ്യാജ മതേതര ഭാരതത്തിലെ അപരിഷ്കൃത നിയമങ്ങളാണു തെറ്റുചെയ്തത്.
ത്വലാഖ്
മുസ്ലീം മത വിഭാഗത്തിൽ ഉള്ളവർക്ക് പലരീതിയിൽ വിവാഹമോചനം നടത്താം.അതിന്റെ എല്ലാ വശങ്ങളും ഇവിടെ എഴുതി ഞാൻ വായന നീട്ടുന്നീല. വിക്കിയിൽ, ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലെല്ലാം ലഭ്യമാണു. ത്വലാഖ് പുരുഷൻ ഭാര്യക്കെതിരെ ബന്ധം വേർപെടുത്താൻ ഉപയോഗിക്കുന്നതാണ് . ഭാര്യക്കെതിരെയുള്ള മുസ്ലീം പുരുഷന്മാരുടെ വജ്രായുധമാണിത്. ഇപ്രകാരം ബന്ധം മുറിക്കാൻ ഭാര്യയുടെ സമ്മതം പുരുഷനുവേണ്ട. ഭാര്യയുടെ വിശദീകരണവും, ,വാദങ്ങളും ഒന്നും ആവശ്യമില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനും ന്യായമായ കാര്യങ്ങളിൽ വിവാഹമോചനത്തിനു ഇസ്ലാം പല രാജ്യത്തും അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ അതില്ല. ഭാര്യക്ക് ഭർത്താവിൽനിന്നും വിവാഹ മോചനം വേണമെങ്കിൽ കോടതിയെ സമീപിക്കണം. എന്നാൽ പുരുഷന് കോടതിയും വേണ്ട ഒരു ചുക്കും ആവശ്യമില്ല. കത്തിലൂടെയും, ഫോണിലൂടെയും, ഗൾഫിലിരുന്നു ഒക്കെ അവളെ തള്ളിപ്പറഞ്ഞ് ബന്ധം മുറിക്കാൻ ഇന്ത്യയിൽ സാധിക്കും. പുരുഷന് ഭാര്യയെ ഉപേഷിക്കാനുള്ള കാരണം ഒരു കോടതിയിലും പറയണ്ട, ഒരു ന്യായവിധി സംവിധാനത്തിലും ബോധിപ്പിക്കേണ്ട. അതാണ് ഇന്ത്യയിലെ നിയമം. ഇരയുടെ ഭാഗം കേൾക്കാതെ അതിനേ വിധിക്കുക, എന്ത് ന്യായവും നീതിയുമാണിത്?..സ്വാഭാവിക നീതിപോലും ത്വലാക്കിൽ മുസ്ലീം സ്ത്രീക് കിട്ടുന്നില്ല. സ്ത്രീക്ക് ഒരു നീതിയും അവകാശവും ഇല്ല. അവൾക്കെതിരെയുള്ള ആരോപണങ്ങളിൽ മറുപടിപറയാനും വാദിക്കാനും യാതോരവസരവും ത്വലാക്കിൽ ഇല്ല. ഈ നിയമമാണ് ടി.സിദ്ദിക്ക് ഉപയോഗിച്ചത്. ഇനി പറ,… ചികിത്സ സിദ്ദിക്കിൽ നിർത്തണോ? അതോ അതിന്റെ രോഗകാരണമായ അടിവേരിൽ തുടങ്ങണോ?.
http://www.pravasishabdam.com/congress-leader-t-siddique-remarried-writer-sharafunnisa/

No comments:

Post a Comment