Search This Blog

Sunday, August 31, 2014

മാധ്യമം പത്രം.അറപ്പുളവാക്കുന്ന എഡിറ്റോറിയല്‍

 


Story Dated: Saturday, August 30, 2014 11:50 am IST
;
അഡ്വ.വിന്‍സ് മാത്യു .
ഉള്ളതു പറഞ്ഞാല്‍ ....
ഇറാക്കിലും സിറിയയിലും നടക്കുന്നത് ഇസ്ളാമിക് ഭീകരരുടെ വീണവായനയല്ല,ഭീകരതയാണ്‌ .
ഭീകര സംഘടനയും ഒളിപ്പോരുകാരുമായ ഹമാസ് നീതി ചെയ്യുന്നുവെന്ന് മാധ്യമം പത്രം. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്ന അര്‍ഥമുള്ള ഹമാസ് പേര് എല്ലാ അര്‍ഥത്തിലും ശരിയാണെന്ന് വ്യക്തമാക്കിയതായും പത്രം പറയുന്നു. മാത്രമല്ല ലോകത്തെ വിമോചന പോരാളികള്‍ക്കും, സ്വാന്തന്ത്ര്യ ദാഹികള്‍ക്കും അഭിമാനവും ആവേശവും ആവുകയാണ്‌ ഹമാസ് എന്നും മാധ്യമം പറയുന്നു. ഓഗസ്റ്റ് 29ന്റെ പത്രത്തിന്റെ എഡിറ്റോറിയല്‍ ഹമാസിനു പിന്തുണയും അഭിനന്ദനവും പ്രഖ്യാപിക്കാന്‍ നീക്കിവയ്ച്ചു മാധ്യമം പത്രം. ഹമാസ് എന്താണെന്നും ഇസ്രായേല്‍ എന്താണെന്നും അറിയാന്‍ വെറുതെ ഒന്നും ഇന്റര്‍നെറ്റില്‍ പരതിയാല്‍ മതി. ഇസ്രായേല്‍ ഒരു രാജ്യമാണെന്നും ലോകത്ത് പലരാജ്യങ്ങളും ഭീകര സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ്‌ ഹമാസ് എന്നും ആര്‍ക്കും അറിയാവുന്ന കാര്യമാണ്‌.
ഇസ്രായേല്‍ നടത്തുന്ന അക്രമവും, ഹമാസ് ഇസ്രായേലിലേക്ക് നടത്തുന്ന അക്രമവും തെറ്റാണ്‌. അതുപോലെ അതിനേക്കാള്‍ ക്രൂരവും ആള്‍നാശവും, കുട്ടികളുടെ കൂട്ടക്കുരുതിയും ഇപ്പോഴും അരങ്ങേറുന്ന ഇറാക്കിലും സിറിയയിലും നടക്കുന്നത് ഇസ്ളാമിക് ഭീകരരുടെ വീണവായനയല്ല, ഭീകരതയാണ്‌. മുസ്ലീമുകളെ തന്നെയും, മറ്റ് മത ന്യൂന പക്ഷങ്ങളേയും 100-ശതമാനം കൊന്നുകളയുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുകയാണവിടെ. വെടിവെയ്ച്ച് കൊല്ലുന്ന ജനക്കൂട്ടത്തിന്റെ ജഢങ്ങള്‍ കുഴിച്ചിടാന്‍ പോലും ക്ഷമകാണിക്കാതെ ഇസ്ളാമിക് വിമത ഭീകരര്‍ വന്‍ കുഴികുത്തി ജനങ്ങളെ ജീവനോടെ അതില്‍ തള്ളിയിട്ട് വെടിവയ്ക്കുകയും, ജീവനോടെ മൂടുകയും ചെയ്യുന്നു. ചിലരെ കുഴിയെടുത്ത് അതിന്റെ അരികില്‍ നിരയായി നിര്‍ത്തി വെടിവെയ്ച്ചു കൊല്ലുന്നു. വെടിയേറ്റ് വീഴുന്നത് കുഴിക്കകത്തേക്കായിരിക്കും. കൊന്നുകഴിഞ്ഞാല്‍ ശരീരം ചുമക്കുന്നത് ഒഴിവാകാനാണിത്. കൂട്ട നരഹത്യക്കിരയാകുന്ന ജനങ്ങള്‍ അവരവരുടെ ശരീരം കുഴിച്ചിടുന്ന കുഴികള്‍ക്ക് മുമ്പിലും, അതിനകത്തും വെച്ച് ക്രൂരമായി വധിക്കപ്പെടുന്നു. ഹിറ്റലറുടെയും മുസോളിനിയുടേയും കാലത്ത് നടക്കാത്ത കൊടും ക്രൂരതകള്‍ ഇസ്ലാമിക ഭീകരര്‍ ഇറാക്കിലും സിറിയയിലും ഇതര മുസ്ലീം വിഭാഗത്തിനും ന്യൂന പക്ഷങ്ങള്‍ക്കും നേരെ നടത്തുകയാണ്‌. ഇതില്‍ നിന്നെല്ലാം കേരളത്തിലെ ഒരു വിഭാഗം മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന മാധ്യമം ചിലതുമാത്രം അടര്‍ത്തിയെടുത്തത് ശരിയായില്ല. ഇപ്പോള്‍ ലോകത്തു നടക്കുന്ന മുസ്ലീം വിഭാഗവുമായി ബന്ധപ്പെട്ട അതിക്രമം, കുരുതികള്‍, വംശീയ ഹത്യകള്‍ എല്ലാത്തില്‍ നിന്നും അതില്‍ ചെറുതായ ഗാസയിലെ ഹമാസിന്റെ പോരാട്ടം മാത്രം അടര്‍ത്തിയെടുത്ത മാധ്യമത്തിന്റെ വര്‍ഗീയ കുബുദ്ധി ആവേശം പകരലും അസാമാന്യം തന്നെ. പലകാര്യത്തിലും മാധ്യമം പത്രത്തെ പ്രകീത്തിക്കാറുള്ള എനിക്ക് ഈ എഡിറ്റോറിയല്‍ ഭയാനകമായേ കാണാന്‍ പറ്റുന്നുള്ളു. അത്രമാത്രം ബോംബുകളും, വിഷവും, അതിലേക്കൂള്ള വഴിയും വരച്ചുകാട്ടുകയാണ്‌ ഉത്തരവാദിത്വ ബോധം ഉണ്ടെന്നു കരുതിയ ഒരു പത്രം.
മാധ്യമം ദിനപത്രം ചില മുസ്ലീം സമുദായത്തിന്റെ മുഖപത്രം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതാണ്‌. എല്ലാ മുസ്ലീം വിഭാഗവും ഈ പത്രത്തെ ഉള്‍ക്കൊള്ളുന്നില്ല, അംഗീകരിക്കുന്നുമില്ല. എന്തായാലും മുസ്ലീം സമുദായത്തിന്റെ പത്രം എന്ന രീതിയിലാണ്‌ വായനക്കാരില്‍ അതിനുള്ള സ്ഥാനം. മതേതര സങ്കല്പ്പത്തെ പിന്താങ്ങുകയും, അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളും അവരുടെ പല പ്രസ്ഥാനങ്ങളും പലപ്പോഴും തെറ്റായ വഴിക്കാണ്‌ ചിന്തിക്കുന്നത്. മത നിരപേക്ഷ, മതേതരത്വം, സമഭാവന എന്നീ തത്വങ്ങള്‍ തങ്ങളുടെ കാര്യം വരുമ്പോള്‍ മാത്രമേ ന്യൂനപക്ഷങ്ങള്‍ പാലിക്കാറുള്ളു. ന്യൂനപക്ഷ മതങ്ങള്‍ തോന്നുന്നവിധം വര്‍ഗീയവാദവും , തീവൃവാദവും മത വിഭാഗീയതയും അണികളില്‍ തരം പോലെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. മതേതരത്വം ഭൂരിപക്ഷത്തെ നിലയ്ക്കുനിര്‍ത്താനും, അവരുമായി എന്നും വാദികാനുമായി മത ന്യൂനപക്ഷങ്ങള്‍ മാറ്റിയിരിക്കുകയാണ്‌ ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ മാധ്യമത്തില്‍ വന്നിരിക്കുന്ന ഹമാസിനായി എഴുതിയ എഡിറ്റോറിയല്‍.
മാധ്യമം പത്രം ഹമാസിന്റെ പോരാട്ടം, യുദ്ധം എല്ലാം മുഴുവന്‍ മുസ്ലീമിനെന്നരീതിയില്‍ വ്യാഖ്യാനിച്ചത് എന്തിനാണ്‌?. ലോകത്തിലെ സ്വാതന്ത്ര്യ, വിമോചന പോരാട്ടങ്ങളുടെ നായകരായി ഹമാസിനെ ഉയര്‍ത്തിക്കാട്ടിയതില്‍ അസ്വഭാവികതയുണ്ട്. കാരണം ഹമാസ് ഗാസയില്‍ പോരാട്ടം നടത്തുകയും മാധ്യമം ഇന്ത്യയിലെ കേരളത്തില്‍ ഉള്ളതുമായ പ്രസ്ഥാനങ്ങളാണ്‌. ഗാസയിലെ കൂട്ടകൊലപോലെ ഗുജറാത്തിലും മുസാഫറിലും ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. എന്നാല്‍ ഇന്ത്യയിലെ നിയമങ്ങളും, ഭരണഘടനയും ഇത്തരം പ്രതിസന്ധിഘട്ടത്തില്‍ എന്തുചെയ്യണം എന്നു പറയുന്നുണ്ട്. ആ നിയമവും, ഭരണഘടനയും നിലനില്ക്കുന്ന നാട്ടില്‍ ഇതുപോലത്തെ അനിഷ്ടസംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനേ മാധ്യമത്തിന്റേ ഈ എഡിറ്റോറിയല്‍ ഉപകരിക്കൂ. ഇന്ത്യയിലേക്ക് ഹമാസിന്റെ ആശയങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കാനുള്ള അണിയറ നീക്കങ്ങള്‍ എന്തിനാണ്‌ നടത്തുന്നത്?...ഒരു മുസ്ലീം സമുദായ ചേരിയും, അവരുടെ പത്രവും നമ്മുടെ നാട്ടിലെ ചെറുപ്പകാരില്‍ അനാവശ്യം പ്രചോദനവും, യുദ്ധക്കൊതിയും ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ നല്കുന്നതാണ്‌ മാധ്യമം പത്രത്തിലെ ഈ എഡിറ്റോറിയലിലെ ഭീകരത. നല്ല എഴുത്തുകാരും, നിരൂപകരും കോളങ്ങള്‍ എഴുതുന്ന ഒരു പത്രത്തിന്റെ എഡിറ്റോറിയലില്‍ ഇത്തരമൊരു നിലപാടുവന്നത് ഭയപ്പെടുത്തുകയും അസ്വസ്തത ഉണ്ടാക്കുകയുമാണ്‌. യുദ്ധത്തേയും, അക്രമത്തേയും, അതിലൊരു വിഭാഗത്തേയും പൊന്നോമനകള്‍ എന്നും വീരന്മാര്‍ എന്നും, ആലേഖനം ചെയ്യാന്‍ കാണിച്ച പത്ര ധീരത ഭയാനകാണ്‌. നാളെത്തെ ചിറകടികളും, നയങ്ങളും, മനസിലിരുപ്പുമാണ്‌ ഇത്തരത്തില്‍ പുറത്തുവരുന്നത്. ഇന്ത്യപോലെ സാമുദായികപരമായി ഏറെ കെട്ടുപിരിഞ്ഞുകിടക്കുന്ന സമൂഹത്തില്‍ ഒരിക്കലും പ്രചരിപ്പിക്കേണ്ട ആശയമല്ല ഈ എഡിറ്റോറിയല്‍. കേരളത്തില്‍ അലായിരുന്നു മാധ്യമത്തിന്റെ ആസ്ഥാനം എങ്കില്‍ പോലീസ് ഭീകരവിരുദ്ധനിയമത്തില്‍ തീച്ചയായും ഈ റിപ്പോര്‍ട്ട് ഉള്‍പ്പെട്ട് കേസ് വരുമായിരുന്നു. അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിലും, സമാധാനത്തിലും, സാമൂഹിക സുരക്ഷയിലും ആരും അഹങ്കരിക്കരുത്.
മാധ്യമം പത്രം ആലോചിച്ചു പ്രസിദ്ധീകരിച്ചതാണീ റിപ്പോര്‍ട്ട്. കാരണം എഡിറ്റോറിയല്‍ ആണെന്ന് ഓര്‍ക്കണം. എഡിറ്റോറിയല്‍ പത്രത്തിന്റേയും, അതിനെ പ്രതിനിധീകരിക്കുന്ന സമുദായ ഗ്രൂപ്പിന്റേയും നയവും നിലപാടുമാണ്‌. കേരളം എല്ലാ മതങ്ങളുടേയും സമാധാനപരമായ നാടാണ്‌. ഈ മലയാളികള്‍ക്കിടയില്‍ മാധ്യമത്തിന്റേ ഭീകര എഡിറ്റോറിയലിന്റെ ഉദ്ദേശ്യം വ്യക്തമല്ല. കേരളത്തിലെ മുസ്ലീം ചെറുപ്പക്ക്കാരെല്ലാം ഹമാസിന്റെ യൂണിറ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാവുന്നതാണെന്നും ഈ എഡിറ്റോറിയലിന്റെ ഉള്ളിലിരുപ്പില്‍ ഉണ്ട്. അക്രമത്തേയും, തീവൃവാദത്തേയും തള്ളിക്കളേണ്ടതായ സമൂഹത്തിലെ നായക സ്ഥാനത്തുള്ളവര്‍ ഭീകര പ്രസ്ഥാനങ്ങള്‍ക്കും ഒളിപ്പോരുകള്‍ക്കും വീര ധീര പരിവേഷം നല്കുന്നത് തെറ്റുകള്‍ വളര്‍ത്തും. തെറ്റുകള്‍ വളര്‍ന്നാല്‍ അതെങ്ങിനെ തുടച്ചുനീക്കപ്പെടുമെന്നും നിരപരാധികള്‍ അതിന്റെ പേരില്‍ ക്രൂശിക്കപ്പെടുമെന്നും പിന്നോട്ട് തിരിഞ്ഞുനോക്കി മാധ്യമം പത്രം ചരിത്രം അണികള്‍ പറഞ്ഞുകൊടുക്കണം. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്ത എത്ര അനുഭവങ്ങള്‍ മുമ്പിലുണ്ട്. എന്നിട്ടും തരം കിട്ടുമ്പോള്‍, യുദ്ധത്തേയും, അക്രമത്തേയും, ജിഹാദുകളേയും ഒക്കെ പിന്തുണയ്ക്കുകയും സഹായം നല്കുകയും ചെയ്യും. പാഠം പടിക്കുകയുമില്ല, പഠിപ്പിക്കാന്‍ ശ്രമിക്കുകയുമില്ല.
മണ്ണിനായും നീതിക്കായും വേണ്ടിപോലും അക്രമവും യുദ്ധവും, ഒഴിവാക്കണം എന്ന് ചിന്തിക്കുന്ന പൈതൃകമുള്ള ഭാരതത്തിന്റെ ചിന്താ ധാരയും ശീലവും, സസ്കാരവും ഉള്‍ക്കൊള്ളാന്‍ ഇനിയും പലര്‍ക്കും ആകുന്നില്ല. നമ്മുടെ യഥാര്‍ത്ഥ സസ്കാരത്തിലേക്ക് ഇഴുകിചേരാന്‍ ഇനിയും കഴിയാതെപോയാല്‍ ഇവിടുത്തെ പലരും നമ്മളെ പരിഹസിക്കും. വരത്തന്മാരെന്നും, വലിഞ്ഞുകേറിവന്നവര്‍ എന്നും ഒക്കെയുള്ള വിളിയും പഴിയും കേള്‍ക്കേണ്ടിവരും. പാലസ്തീന രാജ്യത്തിന്റെ മണ്ണും ഭൂമിയും ഇസ്രായേലില്‍ ഉണ്ടെങ്കില്‍ ഇവിടുത്തെ ജനങ്ങള്‍ അതിലിടപെട്ട് എന്തിനു കലഹിക്കുന്നു. അസ്വാരസ്യപ്പെടുന്നു?. ആ വിഷയത്തില്‍ നമ്മുടെ ജനങ്ങളെ നയിക്കേണ്ടത് സമാധാനത്തിന്റേയും , ശാന്തിയുടേയും വഴിയിലൂടെ ആയിരിക്കണം. ഇന്ത്യയുടെ ഡസന്‍ കണക്കിനു ഗാസകള്‍ കൂടിചേര്‍ന്ന മണ്ണ് പാക്കിസ്താനില്‍ ഇപ്പോഴും കിടക്കുകയാണെന്ന് നമ്മള്‍ മറന്നുപോകരുത്. അതും ലോക ഭൂപടത്തിലുള്ള ഇന്ത്യയുടെ സ്വന്തം ശിരസും, ഭൂമിയും. തീര്‍ന്നില്ല ; നമ്മുടെ കാശ്മീരിനായി പിന്നെയും ഭീകരതയും, യുദ്ധവും പാക്കിസ്ഥാന്‍ തുടരുന്നു. നമ്മുടെ എത്രയോ കിലോമീറ്റര്‍ ചൈന കവര്‍ന്നെടുത്തുകഴിഞ്ഞു. എന്നിട്ടും ഹിമാചല്‍ പോലുള്ള നമ്മുടെ ഒരു സംസ്ഥാനം തന്നെ ഇനിയും വേണമെന്ന് പറയുന്നു. ഇവിടെയൊന്നും വികാരവും രോമവും പൊങ്ങാത്ത മാധ്യമത്തിനു ഗാസയില്‍ ഹമാസിനുവേണ്ടി കേരളത്തില്‍നിന്നും പ്രവര്‍ത്തിക്കാന്‍ ആണ്‌ താല്പര്യം. ഈ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും ഭൂമിക്കും മണ്ണിനും തര്‍ക്കിച്ച് റോകറ്റും മിസൈലും വിട്ട് കളിക്കുകയല്ല ഭാരതം. അവരുമായി ചതിയുദ്ധവും, ഒള്‍പ്പോരും നടത്തുകയോ, അസമാധാനം മേഖലയില്‍ പടര്‍ത്തുകയോ അല്ല ഇന്ത്യ ചെയ്യുന്നത്. ഗാസയ്ക്കു സമാനമായ വിഷയത്തില്‍ നമ്മുടെ അയല്‍രാജ്യത്തോട് ഭാരതം ചെയ്യുന്നത് എന്തെല്ലാമെന്ന് മാധ്യമം പത്രം ഗാസയിലെ ഹമാസിനു പറഞ്ഞുകൊടുക്കട്ടെ.
ഭാരതമെന്തെന്നും അതിന്റെ ചിന്താഗതികള്‍ എന്തെന്നും മാധ്യം പോലുള്ള പത്രങ്ങള്‍ മനസിലാക്കിവേണം അണികളില്‍ വിഘടനവാദം പരത്തുന്ന അശുഭ ചിന്തകള്‍ പരത്താന്‍. ചിലകാര്യത്തില്‍ മാത്രം മാധ്യമത്തിനു മതേതരത്വം, സമാധാനം, അക്രമരഹിതം, വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധം. അതിനായി പകല്‍ പ്രസംഗം നടത്തുന്നവരുടെ ഉള്ളിലിരുപ്പും, രാത്രി പ്രവര്‍ത്തവവും എന്തെന്ന് മാധ്യമം പത്രത്തിന്റെ എഡിറ്റോറിയലില്‍നിന്നും വ്യക്തമാണ്‌.
- See more at: http://www.dailyindianherald.com/home/details/96NXNVZ6/10#sthash.rXpOjfN5.5s71ual8.dpuf

No comments:

Post a Comment